തന്റേതായ ശബ്ദ സൗന്ദര്യം കൊണ്ട് ഇന്ത്യയിലെ പ്രധാനഭാഷകളിൽ എല്ലാം ആരാധകരെ സൃഷ്ടിച്ച ഗായകനാണ് മലയാളികളുടെ സ്വന്തം ദാസേട്ടൻ. ഇന്നും സിനിമാമേഖലയിൽ ഏറെ വിലയുള്ള ഈ ഗാനഗന്ധർവന് ഇന്ന് 80വയസ്സ് പൂർത്തിയാകുകയാണ്. കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് പിറന്നാൾ ആഘോഷം. എല്ലാ വർഷവും മൂകാംബികയിൽ വന്നാണ് യേശുദാസ് ജന്മദിനം ആഘോഷിക്കാറുള്ളത്.
80-ാം ജന്മദിനത്തിൽ മൂകാംബികാദേവിയെ തൊഴുത് കീർത്തനാർച്ചന നടത്താൻ തങ്ങളുടെ പ്രിയ ദാസേട്ടൻ എത്തുമെന്നറിഞ്ഞ് ഒട്ടേറെ ആരാധകരാണ് വ്യാഴാഴ്ചതന്നെ കൊല്ലൂരിലെത്തിയത്. അവധിദിനമോ ഉത്സവകാലമോ അല്ലെങ്കിലും സംഗീതം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ജനവരി 10 കൊല്ലൂരിലെ ഉത്സവദിനമാണ്. പ്രണയമായും വിരഹമായും സന്തോഷമായും സങ്കടമായും തങ്ങളുടെ മനസ്സിൽ നിത്യേനയെന്നോണം വന്നുനിറയുന്ന ആ പ്രിയശബ്ദത്തിനുടമ ഡോ. കെ.ജെ.യേശുദാസിനെ കാണാൻ സംഗീത-സിനിമാലോകത്തെ പ്രമുഖരും എത്തിയിട്ടുണ്ട്.
ചെന്നൈയിൽനിന്ന് കുടുംബസമേതം മംഗളൂരു വിമാനത്താവളം വഴിയാണ് യേശുദാസ് കൊല്ലൂരിലെത്തിയത്. രാത്രി ഒൻപതുമണിയോടെ എത്തിയ യേശുദാസിനൊപ്പം ഭാര്യ പ്രഭാ യേശുദാസ്, മക്കളായ വിനോദ്, വിജയ്,വിശാൽ എന്നിവരും കുടുംബസമേതം ഉണ്ട്. കൊല്ലൂരിലെ മഹാലക്ഷ്മി റസിഡൻസിയിലാണ് താമസമൊരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ ദേവിയെ ദർശിച്ചശേഷം ചണ്ഡികാഹോമം നടത്തും. തുടർന്ന് ദേവീസന്നിധിയിലോ സരസ്വതിമണ്ഡപത്തിലോ കീർത്തനമാലപിക്കും. ഉച്ചയോടെ കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും ഒരുക്കുന്ന സംഗീതസദസ്സിലും യേശുദാസ് പങ്കെടുക്കും. സ്വർണമുഖിയിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പാട്ടുകാർ ഗാനഗന്ധർവന്റെ സാമീപ്യത്തിൽ ഗാനമാലപിച്ച് അരങ്ങേറ്റം കുറിക്കും. മൂകാംബികാ സംഗീതാരാധനാസമിതി നൽകുന്ന സൗപർണികാമൃത പുരസ്കാരവും അദ്ദേഹം സമ്മാനിക്കും. ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ….എന്നു തുടങ്ങി 250-ലേറെ ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയ സംഗീത സംവിധായകൻ ടി.എസ്.രാധാകൃഷ്ണജിയാണ് ഇത്തവണത്തെ അവാർഡ് ജേതാവ്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി യേശുദാസും കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി വൈകി കേക്ക് മുറിച്ചിരുന്നു.
`
Discussion about this post