ലോകത്തിലെ ഏറ്റവും വലിയ കേക്ക് നിർമ്മാണത്തിന് സാക്ഷിയായി തൃശ്ശൂർ ജില്ലയിലെ ജനങ്ങൾ. തൃശ്ശൂരിൽ നടന്നുവരുന്ന രാപ്പകൽ ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഓൾ കേരള ബേക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ കേക്ക് നിർമ്മാണം നടന്നത്.
ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്ന മൈതാനത്തും സമീപ റോഡുകളിലും ആയിരക്കണക്കിന് മേശകളിലും ഡെസ്കുകളിലുമായിട്ടാണ് 6.5 കിലോമീറ്റർ (നാല് മൈൽ) ദൂരത്തിൽ കേക്ക് നിർമ്മിച്ചത്. നാല് ഇഞ്ച് (10 സെന്റീമീറ്റർ) വീതിയും കട്ടിയുള്ളതുമായ വാനില കേക്കിന്റെ ഭാരം ഏകദേശം 27,000 കിലോഗ്രാം ആണ്. നാല് മണിക്കൂർ ചെലവഴിച്ചാണ് 1,500 ഓളം ബേക്കറുകളും പാചകക്കാരും 12,000 കിലോഗ്രാം പഞ്ചസാരയും മാവും ഉപയോഗിച്ച് കേക്ക് നിർമിച്ചത്.
2018 ൽ ഏകദേശം 3.2 കിലോമീറ്റർ നീളത്തിൽ ഒരു ഫ്രൂട്ട്കേക്ക് നിർമ്മിച്ച സിക്സി കൗണ്ടിയിലെ ചൈനീസ് ബേക്കർമാർ കൈവശം വച്ചിരിക്കുന്ന ഗിന്നസ് റെക്കോർഡിനെ ഈ കേക്ക് മറികടക്കും.
കേക്ക് 6,500 മീറ്ററാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ വിലയിരുത്തിയെങ്കിലും കൃത്യമായ നീളം സ്ഥിരീകരിക്കുന്നത് കാത്തിരിക്കുകയാണ് എന്ന് BAKE സെക്രട്ടറി ജനറൽ നൗഷാദ് പറഞ്ഞു. “ഞങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള ശ്രമമാണിത്. ശുചിത്വവും രുചിയും വളരെ ഉയർന്നതാണെന്ന് ഞങ്ങൾ ഉറപ്പാക്കി.” എന്നും നൗഷാദ് കൂട്ടിച്ചേർത്തു.
Discussion about this post