ഒക്ലഹോമ : കാറില്‍ സഞ്ചരിക്കുന്നതിനിടെ യുവതിക്ക് വളര്‍ത്തുപട്ടിയുടെ വെടിയേറ്റു. അമേരിക്കയിലെ ഒക്ലഹോമയിലാണ് ഈ അപൂര്‍വ സംഭവം നടന്നത്. ടിന സ്പ്രിംഗര്‍ (44) എന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം കാര്‍ യാത്രക്കിടെ അബദ്ധത്തില്‍ വളര്‍ത്തുപട്ടിയുടെ വെടിയേറ്റത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതിയും 79കാരനായ ബ്രെന്റ് പാര്‍ക്സും അദ്ദേഹത്തിന്റെ വളര്‍ത്തുനായയും കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇവരുടെ നടുക്കായി ഫുൾ ലോഡാക്കി വെച്ച 22 കാലിബര്‍ തോക്ക് വച്ചിരുന്നു. റെയില്‍വേ ക്രോസില്‍ ട്രെയിന്‍ പോകാനായി കാര്‍ നിര്‍ത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. ഇവരുടെ ഇടയിലേക്ക് ലബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഏഴുമാസം പ്രായമുള്ള വളര്‍ത്തുനായ അപ്രതീക്ഷിതമായി ചാടുകയായിരുന്നു. ഇതോടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന യുവതിയുടെ കാലിനാണ് വെടിയേറ്റത്. രക്തം ധാരാളം നഷ്ടപ്പെട്ടെങ്കിലും ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ ദുരൂഹതയില്ലെന്നും അപകടമാണ് സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു. ഇതോടെ വളര്‍ത്തുനായയെ ഉടമയോടൊപ്പം വിട്ടയച്ചു. ട്രെയിന്‍ കടന്നുപോയപ്പോള്‍ ശബ്ദം കേട്ടാണ് നായ പരിഭ്രാന്തിയിലായത്.
Discussion about this post