പാരീസ് : സിഗരറ്റ് വലിക്കാനായി പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്തിറങ്ങിയ യുവാവിന് നഷ്ടമായത് ആറുകോടിയുടെ മുതല്‍. ജാപ്പനീസ് വ്യവസായിയുടെ ആറു കോടി വിലവരുന്ന വാച്ചാണു കള്ളൻ അടിച്ചുമാറ്റിയത്. ഫ്രാൻസ് സന്ദർശനത്തിനെത്തിയ യുവാവ് പാരിസിലെ ഫൈവ്സ്റ്റാർ ഹോട്ടലിലാണ് താമസിച്ചിരുന്നത്.
തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം നടക്കുന്നത്. സിഗരറ്റ് വലിക്കുന്നതിനായി പുറത്തിറങ്ങിയ യുവാവിനോടെ ഇതിനിടെ ഒരു സിഗരറ്റ് ചോദിച്ച് ഒരാൾ എത്തി. ഉടൻ യുവാവ് പോക്കറ്റിൽനിന്നു സിഗരറ്റെടുത്തു നീട്ടുന്നതിനിടെ മോഷ്ടാവ് കൈത്തണ്ടയിൽനിന്നു വാച്ച് ഊരിയെടുത്ത് ഓടുകയായിരുന്നു.
8.4 ലക്ഷം ഡോളർ (ഏകദേശം ആറ് കോടി രൂപ) വിലവരുന്ന റിച്ചാർഡ് മില്ലെ ടൂർബിലോണ് ഡയമണ്ട് ട്വിസ്റ്റർ വാച്ചാണു യുവാവിനു നഷ്ടപ്പെട്ടത്. രത്നങ്ങൾ പതിപ്പിച്ച അപൂർവ വാച്ചാണിത്. 30 വാച്ചുകൾ അടങ്ങുന്ന ലിമിറ്റഡ് എഡിഷന് വാച്ചുകളില്‍ ഒന്നാണ് ഇത്. പോലീസിൽ വിവരമറിയിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല.
കള്ളന്റെയെന്നു കരുതുന്ന ഫോണ്‍ സംഭവസ്ഥലത്തുനിന്നു പോലീസിനു ലഭിച്ചു. ഇതുപയോഗിച്ച് കള്ളനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു പോലീസ്. പാരീസിലെത്തുന്ന വിദേശ സഞ്ചാരികളെ കൊള്ളയടിക്കുന്ന സംഭവം മുന്‍പും പാരീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം മാത്രം 71 വാച്ച് മോഷണങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽതന്നെ നാലെണ്ണം കോടികൾ വിലയുള്ള റിച്ചാർഡ് മില്ലെ വാച്ചുകളാണെന്നും പാരീസ് പോലീസ് പറയുന്നു.
Discussion about this post