സ്വകാര്യ ചാനൽ ജീവനക്കാരനായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം. അരൂർ ചന്ദ്രിരൂരാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് റെസിഡന്റ് അസോസിയേഷൻ സെക്രട്ടറി ബിനുവിനെതിരെ അരൂരർ പൊലീസിൽ പരാതി നൽകി. സ്വകാര്യ ചാനൽ ജീവനക്കാരനായ സന്തോഷ് സൈമൺ എന്നയാളെയാണ് കഴിഞ്ഞ ദിവസം അരൂരിൽ ദേശീയ പാതയ്ക്ക് സമീപത്തുവെച്ച് ബിനുവും സംഘവും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് പരിക്കേറ്റ സന്തോഷ് സൈമൺ തുറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
ഏറെക്കാലമായി ബിനുവും സന്തോഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ബിനു പലതവണ സന്തോഷിനെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുമായിരുന്നു. മറ്റ് സ്ഥലങ്ങളിൽനിന്ന് വന്ന് താമസിക്കുന്നവരായിരുന്നു സന്തോഷും മറ്റുള്ളവരും. പ്രദേശവാസിയെന്ന നിലയിലായിരുന്നു ബിനുവിന്റെ ഭീഷണിയെന്ന് പറയപ്പെടുന്നു. പൊലീസിലും രാഷ്ട്രീയപാർട്ടിയിലുമുള്ള സ്വാധീനം ഉപയോഗിച്ചായിരുന്നു ഭീഷണി. ഇതിനിടയിൽ ഒരു തവണ ബിനുവും അപ്പുവും ചേർന്ന് പുലർച്ചെ രണ്ടുമണിക്ക് സന്തോഷിന്റെ വീട് അതിക്രമിച്ചുകയറാൻ ശ്രമിച്ചു. ഈ സംഭവം പൊലീസ് കേസായെങ്കിലും പിന്നീട് ഇരുകൂട്ടരും ചേർന്ന് ഒത്തുതീർപ്പാക്കുകയായിരുന്നു. അന്നുമുതൽ സന്തോഷിനെ ആക്രമിക്കുമെന്ന് ബിനു ഭീഷണി മുഴക്കിയിരുന്നു.
സംഭവത്തെക്കുറിച്ച് സന്തോഷും ഭാര്യയും ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. നിരവധിപ്പേർ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊല്ലം ചവറ സ്വദേശിയായ സന്തോഷ് സൈമൺ ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പമാണ് അരൂരിൽ താമസിക്കുന്നത്.
Discussion about this post