ലക്നൗ: വിരമിച്ച പോലീസുകാരനെ നടുറോഡില്‍ ആളുകൾ നോക്കിനിൽക്കെ തല്ലിക്കൊന്നു. അലഹാബാദില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എഴുപതുകാരന് അബ്ദുള്‍ സമദാണ് യുവാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്രമികൾ വടികള്‍ ഉപയോഗിച്ച് അബ്ദുള്‍ സമദിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. എന്നാൽ സംഭവം കണ്ടുനിന്നവർ ആരുംതന്നെ അക്രമികളെ തടയാൻ ശ്രമിച്ചതുമില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവില്‍ പതിഞ്ഞു. സൈക്കിളില്‍ പോകുകയായിരുന്ന റിട്ടയേഡ് എസ്ഐ ആയ അബ്ദുള്‍ സമദിനെ ചുവന്ന ഷര്‍ട്ടിലെത്തിയ ആളാണ് മര്‍ദിച്ചു തുടങ്ങുന്നത്. സമദിനെ സംഘം ക്രൂരമായി മര്‍ദിച്ചു നിലത്തുവീഴ്ത്തി.
സമീപത്തെ ടെറസില്‍നിന്ന് അക്രമം വീക്ഷിക്കുന്നതും മറ്റു നിരവധി പേര് സൈക്കിളിലും ബൈക്കിലുമായും വഴിയിലൂടെ കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദനമേറ്റു ചോരവാര്‍ന്ന സമദിനെ വഴിയിലുപേക്ഷിച്ച് അക്രമിസംഘം കടന്നു. ഗുരുതരമായി പരിക്കേറ്റ സമദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. ജുനൈദ് എന്നയാളാണ് അക്രമി സംഘത്തിന്റെ തലവനെന്നാണു കരുതപ്പെടുന്നത്. . ഇയാളുടെ പേരില്‍ പത്തു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റിർ ചെയ്തിട്ടുണ്ട്.
Discussion about this post