പാക് അധീന കശ്മീരിൽ തിങ്കളാഴ്ചയുണ്ടായ ഹിമപാതത്തില്‍ പതിനെട്ട് മണിക്കൂറോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പെൺകുട്ടിക്ക് പുതുജീവന്‍. ചൊവ്വാഴ്ചയാണ് സമിന ബീബി എന്ന പന്ത്രണ്ടുകാരിയെ ജീവനോടെ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ സമിനയുടെ വായില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സമിനയുടെ ഒരു കാലിന് ഒടിവുണ്ട്.
‘ഞാന്‍ കരുതിയത് മരിച്ചുവെന്നാണ്. മഞ്ഞിനടിയില്‍ കുടുങ്ങിയ നിമിഷം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. രക്ഷിക്കാന്‍ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ മഞ്ഞിനടിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി’-സമിന പറഞ്ഞു. മുസഫറാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സമിന ഇപ്പോൾ. മഞ്ഞിടിച്ചിലില്‍ പരിക്കേറ്റ നിരവധി പേര് ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
സമിനയും കുടുംബവും തീ കായുന്നതിനിടയിലാണ് ഹിമപാതമുണ്ടായത്. ‘ഞങ്ങള്‍ മഞ്ഞിന്റെ ഇരമ്പല്‍ കേട്ടില്ല. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ എല്ലാം സംഭവിച്ചു.സമിന ഭാഗ്യമുള്ള കുട്ടിയാണ്.’ സമിനയുടെ അമ്മ ഷഹ്നാസ് പറയുന്നു.
തിങ്കളാഴ്ചയാണ് കശ്മീരിലെ നീലം വാലിയില്‍ മഞ്ഞിടിച്ചില്‍ ഉണ്ടാകുന്നത്. ഹിമപാതത്തെ തുടർന്ന് നൂറുപേർ മരിച്ചുവെന്ന് പാകിസ്താന് ദേശീയ ദുരന്ത നിര്‍വഹണ വിദഗ്ധര്‍ റിപ്പോർട്ട് ചെയ്തു. മഞ്ഞിനടിയിലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച കൂടുതല്‍ ശക്തമായ ഹിമപാതമുണ്ടാകാനുളള സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.
Discussion about this post